കോവിഡ് ബാധിതരുമായി 15 മിനിറ്റ് സമ്പർക്കം രോഗ വ്യാപനത്തിനു കാരണമാകും
മുംബൈ • കോവിഡ് ബാധിച്ചയാളുമായുള്ള 15 മിനിറ്റ് സമ്പർക്കം രോഗവ്യാപനത്തിനു കാരണമാകുമെന്നു ഗവേഷണത്തിൽ കണ്ടെത്തി. മാസ്ക് ഉപയോഗവും ആറടി അകലം പാലിക്കലും രോഗം പടരാതിരിക്കാൻ അത്യന്താപേക്ഷിതമാണെന്ന് അടിവരയിടുന്നതാണു യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷന്റെ (സിഡിസി) കണ്ടെത്തൽ.
രോഗം ബാധിച്ച് 24 മണിക്കൂറായ വ്യക്തിയുമായി ആറടി അകലത്തിനുള്ളിലുള്ള 15 മിനിറ്റോ അധിലധികമോ ഉള്ള സമ്പർക്കത്തെ ‘അടുത്ത സമ്പർക്കം’ എന്നാണു സിഡിസി വിശേഷിപ്പിക്കുന്നത്. സിഡിസിയുടെ പുതിയ കണ്ടെത്തൽ സാർസ് കോവ് 2 വൈറസ് നേരത്തേതിലും കൂടുതൽ വ്യാപക ശേഷിയുള്ളതായി മാറിയെന്നാണു കാണിക്കുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഒന്നിലധികം വഴികളിലൂടെ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ അപകടസാധ്യത രാജ്യത്തെ ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു കോവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ. രാഹുൽ പണ്ഡിറ്റ് പറഞ്ഞു. രോഗി തുമ്മുന്നതോ ചുമയ്ക്കുന്നതോ അല്ല, അയാൾ ഉൾക്കൊള്ളുന്ന വൈറൽ ലോഡാണ് അപകടം. ഒരു രോഗിയിൽ വളരെയധികം വൈറൽ ലോഡ് ഉണ്ടെങ്കിൽ തൊട്ടടുത്തുള്ള ആളിലേക്കുള്ള വ്യാപനം എളുപ്പമാകും. മാസ്ക് ധരിക്കുന്നതിലൂടെയും അകലം പാലിക്കുന്നതിലൂടെയും ഇതിനെ മറികടക്കാം.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം താഴ്ന്നിട്ടുണ്ടെങ്കിലും ആശ്വസിക്കണമെങ്കിൽ 15–21 ദിവസം കൂടി കാത്തിരിക്കണം. രോഗലക്ഷണമില്ലാത്തവരുടെ എണ്ണവും ലക്ഷണമുള്ളവരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണ്ടവരേക്കാൾ കൂടുതൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടിയെങ്കിൽ മാത്രമേ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞെന്ന് ഉറപ്പിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments
Post a Comment